NRI
റോഥർഹാം: യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 15ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് "കേരളാ പൂരം 2026'നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മേയ് 24 ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി എട്ടാമത് യുക്മ കേരളപൂരം വള്ളംകളി വിജയത്തിലെത്തിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ "കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു.
22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ. ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി.
തുടര്‍ന്ന് കേരളാ പൂരം 2018 എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി.
2019ല്‍ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022ൽ നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു.
2023ലെ വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ്എംഎ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി.
2024ലെ വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻഎംസിഎ ബോട്ട് ക്ലബ് നോട്ടിംഗ്ഹാമിന്റെ കിടങ്ങറ ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷം (2025) നടന്ന ഏഴാമത് വളളം കളി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മോനച്ചൻ നേതൃത്വം നല്കിയ ബോൾട്ടൺ കൊമ്പൻസ് ക്ലബ് ആണ് ചാമ്പ്യൻമാരായി യുക്മ ട്രോഫിയിൽ മുത്തമിട്ടത്.
വനിതാ വിഭാഗം പ്രദർശന മത്സരത്തിൽ ലിവർപൂൾ ടീമും ജേതാക്കളായി. പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച വയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
കേരളാ പൂരം 2026നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ബോട്ട് റേസ് - ടീം മാനേജ്മെന്റ് & ട്രെയിനിംഗ് വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്.
ഡിക്സ് ജോർജ്, ജോർജ് തോമസ്, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു
ഓരോ ബോട്ട് ക്ലബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും.
മറ്റ് മൂന്ന് പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും.
ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൺ മത്സരിക്കാനിറങ്ങിയത് കാവാലം എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്.
പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്സി സൈസും നല്‍കേണ്ടതാണ്.
പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്‍ക്ക് വീതം ജഴ്സി നല്‍കുന്നത് പരിപാടിയ്ക്ക് വര്‍ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്.
ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്. ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും മെയ് 24നുള്ളിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
യുക്മ കേരളപൂരം വള്ളംകളിയുടെ രജ്സ്ട്രേഷൻ, ടീം അംഗങ്ങളുടെ ജഴ്സി, മത്സരക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ സംഘാടകസമിതിയുടെ പൂർണമായ ഉത്തരവാദിത്വത്തിലും നിബന്ധനകൾക്ക് അനുസരിച്ചുമായിരിക്കും നടത്തപ്പെടുന്നത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: ഡിക്സ് ജോർജ്ജ് - 074033 12250, ജോർജ് തോമസ് - 079034 26018, ജേക്കബ് കോയിപ്പള്ളി - 074029 35193.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി സെബാസ്റ്റ്യൻ - (പ്രസിഡന്റ്) - 07702862186, ജയകുമാര്‍ നായര്‍ - (ജനറല്‍ സെക്രട്ടറി) - 07403223066 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
NRI
ന്യൂയോർക്ക്: വള്ളംകളി മേഖലയിലെ ആഗോള കൂട്ടായ്മയായ ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷന്റെ (ഐബിആർഎഫ്) പ്രവർത്തനങ്ങൾ നോർത്ത് അമേരിക്കയിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എെബിആർഎഫ് യുഎസ്എയിൽ പ്രവർത്തനങ്ങൾ ശക്തമാക്കി.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ഐബിആർഎഫ് ഗ്ലോബൽ കമ്മറ്റിയുടെ നിർദേശത്തിൽ കൂടുതൽ ചാപ്റ്ററുകൾ ഉടൻ നിലവിൽ വരുമെന്ന് എെബിആർഎഫ് യുഎസ്എ ചെയർമാൻ ഡോ. ജേക്കബ് തോമസ് അറിയിച്ചു.
NRI
ഒട്ടാവ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ ഐബിആർഎഫ് (ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷന്റെ) ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.
ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ ഐബിആർഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.ജി. സാംബാദേവൻ അദ്ധ്യഷനായി. ഐബിആർഎഫ് ഗ്ലോബൽ പ്രസിഡന്റും കാനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു.
കനേഡിയൻ നെഹ്റു ട്രോഫിയുടെ രണ്ടാമത് ഇന്റർനാഷണൽ കൺവൻഷൻ വൻ വിജയമാക്കാൻ എല്ലാ വള്ളംകളി സ്നേഹികളുടെയും സഹായവും സഹകരണവും ഐബിആർഎഫ് ഗ്ലോബൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു.
Kerala
ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22നു നടക്കും. ബുധനാഴ്ച ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. ഓണത്തിന് തൊട്ടുമുൻപുള്ള ശനിയാഴ്ചയാണ് മത്സരം നടത്തുന്നത്.
കഴിഞ്ഞവർഷവും ഓണത്തിന് മുൻപുള്ള ശനിയാഴ്ചയാണ് വള്ളംകളി നടത്തിയത്. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവും. ഈ നിർദേശം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
2017 വരെ ഓഗസ്റ്റിലെ രണ്ടാംശനിയാഴ്ചയായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താൻ കഴിയാതെ വന്നതോടെ ഓണത്തിന് മുൻപുള്ള ശനിയാഴ്ച എന്ന രീതിയിലേക്ക് കഴിഞ്ഞവർഷം മുതൽ മാറ്റുകയായിരുന്നു.
NRI
ലണ്ടൻ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ വെസ്റ്റ് യോർക്ക്ഷയർ കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ലിജോ ലാസർ വിജയിയായി. വള്ളംകളി മത്സരത്തിന്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും ലിജോ ഡിസൈൻ ചെയ്ത ലോഗോയാണ് ഉപയോഗിക്കുക.
നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ലിജോയുടെ ലോഗോ ദേശീയ സമിതി തെരഞ്ഞെടുത്തത്. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ ശനിയാഴ്ച നടക്കുന്ന വള്ളംകളി മത്സരത്തിന്റെ വേദിയിൽ വച്ച് ലിജോയ്ക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.